2010, മാർച്ച് 10, ബുധനാഴ്‌ച

കണ്ടം വെച്ച കോട്ട്

പൊട്ടിപ്പൊളിഞ്ഞ മര ബെഞ്ചുകളിലന്തിച്ചു
കൂട്ടുകാരോടൊത്തിരുന്നു ടാക്കീസില-
ന്നാദ്യമായ് കണ്ട, **കണ്ടം വെച്ച കോട്ട്,
പൂരപ്പറമ്പിലന്നാദ്യമായാനക്ക്
പിന്നില്‍ നിരന്നു ചെണ്ടക്ക് കൈതാളമി-
ട്ടാമോദചിത്തരായ് രാവുറങ്ങാതെ
തമ്മില്‍ ചിരിച്ചാര്‍ത്തതുമോര്‍ത്തു കരയുന്നോരാള്‍...

അപരാഹ്ന വേളകളിലപരന്റെ ഗുണദോഷ-
മിഴകീറിയതു ചൊല്ലി പിന്നെ പരസ്പരം
തല തല്ലിയും, പല പുലഭ്യം പറഞ്ഞും,
ഒടുവിലതുമെല്ലാം മറന്നു കൈകോര്‍ത്തൊറ്റ-
നിഴലു പോല്‍, കടലു പോല്‍ തമ്മില്‍ പുണര്‍ന്നും
നാട്ടുവഴി താണ്ടുന്നൊതോര്‍ത്ത് തേങ്ങുന്നൊരാള്‍...

കൂടെ പഠിച്ചോരാ പെണ്‍കിടാവിന്റെ കണ്‍-
കോണില്‍ തളിര്‍ത്തതനുരാഗ മൌനത്തിന്റെ
വാചാല മന്ത്രങ്ങളെന്നു കരുതി; കരളി-
ലവള്‍ പോലുമറിയാതെ കാത്തുസൂക്ഷിച്ചു
കാലം തേച്ചുമായ്ക്കാതെയിന്നും തുളുമ്പുന്ന
മധുരനൊമ്പരമാര്‍ന്ന സ്മൃതിയില്‍ കുതിര്‍ന്നൊരാള്‍...

കരിപ്പുക വമിക്കുന്നോരഗ്നിരഥത്തി-
ലാന്നാദ്യമായേറി മഹാനഗര വീഥിയില്‍
കരി പുരളുമെത്രയോ ജീവകാണ്ഡങ്ങളും
താണ്ടിയൊരു യാത്രയില്‍ കാല്‍പ്പാടു തേഞ്ഞോരാള്‍...

കടല്‍ കടന്നൊടുവിലീ മണ്‍ കാട്ടിലെത്തിയോര്‍
കരള്‍ കൊണ്ടൊരുക്കുന്നോരാല്‍ത്തറയില്‍,
സ്മരണശലഭങ്ങള്‍ പുനര്‍ജനികളായി
ഗ്രിഹാതുരത മെനയുന്ന നിര്‍വചനമായി
ഹൃദയവഴിയില്‍ ഹിമകണങ്ങളായ് പെയ്തു-
തോരാതെ, ഇനി പെയ്തു തോരാതെ....!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ