2010, മാർച്ച് 10, ബുധനാഴ്‌ച

നവംബറില്‍ കൊഴിഞ്ഞ പൂവ്

നവംബറില്‍ കൊഴിഞ്ഞ പൂവ്.


89 -ലെ ആ തണുത്തു വിറങ്ങലിച്ച നവംബര്‍ 23 . പാര്‍വതി ഡയറി എടുത്തു ഇങ്ങനെ എഴുതിയിട്ടു. " റോസാ പുഷ്പങ്ങള്‍ക്ക് താഴെ മുള്ളുകള്‍ കരുതി വച്ചിരിക്കുന്ന ഈ ലോകത്ത് നിന്നും എന്നേക്കുമായി പറന്നുയരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."
പുറത്തു മഴ ചാറാന്‍ തുടങ്ങിയിരുന്നു. തണുത്ത കാറ്റു
മുറിക്കകത്തേക്ക് കടന്നു വന്നു. മഞ്ഞു തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജനാലയിലൂടെ അവള്‍ തെരുവിന്റെ മുഖം അവ്യക്തമായി കണ്ടു. ജീവിതം തനിക്കു നേടിത്തന്നിട്ടുള്ളത് എന്താണ്? കുറെ ദുഃഖങ്ങള്‍ മാത്രം! എക്കാലവും ഓര്‍ക്കാന്‍...ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ തന്റേതു മാത്രമായ ഒരു പിടി ദുഃഖങ്ങള്‍!
എങ്കിലും സങ്കടം തോന്നിയില്ല. ഒരു തരം നിസ്സംഗത ആയിരുന്നു ഉള്ളില്‍. പുറത്തെ കാഴ്ചകള്‍ ഊറി വന്ന കണ്ണുനീരിനാല്‍ മറഞ്ഞു. ജനാല മേല്‍ വന്നിടിച്ചു കൊണ്ടിരുന്ന കരിവണ്ടിനെയും പുറത്തെ മഞ്ഞു തുള്ളികളെയും അവള്‍ കണ്ടില്ല. മുന്നില്‍ തെളിഞ്ഞു നിന്നത് കുട്ടിക്കാലത്തെ കുറെ നര വീണ ഓര്‍മ്മകള്‍ മാത്രമായിരുന്നു. തറവാടിന്റെ നാലു ചുമരുകള്‍ക്കകത്ത്‌ നിന്നും ചുമരുകള്‍ ഇല്ലാത്ത ലോകത്തേക്കുള്ള സ്വഛന്ദമായ യാത്ര.....
നെല്പ്പാടങ്ങളുടെയും നിളയുടെയും നടുവിലൂടെ പുഴയുടെ സംഗീതവും ഗ്രാമത്തിന്റെ ഗന്ധവും അറിഞ്ഞു കൊണ്ടുള്ള ...... പിന്നെയെപ്പോഴോ...എവിടെ വച്ചാണ് ജീവിതം ഒരു മുറിപ്പാടായി മാറിയത്.......?
ജനാലയിലൂടെ വന്നു വീണ ഇടിമിന്നലിന്റെ വെള്ളി വെളിച്ചം അവളെ ആ നാലു ചുമരുകള്‍ക്കകത്തേക്ക് വീണ്ടും കൂട്ടി കൊണ്ട് വന്നു.
സന്ധ്യ ചുവന്നു തുടങ്ങിയിരുന്നു. കണ്ണുനീരിനെ എന്നും ഹൃദയത്തിനു തൊട്ടടുത്ത്‌ സൂക്ഷിച്ചിരുന്ന പാര്‍വതി തേങ്ങി വന്ന വിതുംബലിനെ ഉള്ളില്‍ ഒതുക്കി പുറത്തേക്കിറങ്ങി നടന്നു, പുഴക്കക്കരെ ഉള്ള റെയില്‍ പാലം ലക്ഷ്യമാക്കി.. തിമിര്‍ത്തു പെയ്യുന്ന മഴയും ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിലും അവള്‍ കേട്ടില്ല. പുഴക്കക്കരെ ഉള്ള പാലത്തിലൂടെ അവസാനത്തെ തീവണ്ടിയും കടന്നു പോയി...
സന്ധ്യയുടെ ചുവപ്പ് അവസാനിക്കാറായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ